ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്‌തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്‌തു.
കർഷകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുവാൻ വേണ്ടിയാണ് നിയമങ്ങൾ നടപ്പിലാക്കിയതെന്ന് ആവർത്തിച്ച കേന്ദ്രം ഒന്ന് കൂടി ആലോചിക്കാൻ സംഘടനകൾക്ക് നിർദ്ദേശം നൽകി. രൂക്ഷ തർക്കത്തിന് ഒടുവിലാണ് ഇത്തവണയും ചർച്ച അവസാനിച്ചത്. ന്യൂഡെൽഹിയിലെ വിജ്‌ഞാൻ ഭവനിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് ചർച്ച ആരംഭിച്ചത്. അടുത്ത ചർച്ച ജനുവരി 15ന് നടക്കും.
നിശ്‌ചയിച്ചതിലും 40 മിനിറ്റ് വൈകിയാണ് ഇന്ന് ചർച്ച ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പിയൂഷ് ഗോയൽ എന്നിവർ വിജ്‌ഞാൻ ഭവനിൽ എത്തിയത്. ചർച്ചയിൽ 40 കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ ഏഴ് തവണ ചർച്ച നടത്തിയപ്പോഴും നൽകിയ പതിവ് വാഗ്‌ദാനങ്ങളാണ് ഇത്തവണയും സർക്കാർ നൽകുന്നതെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കർഷകർ നേരത്തെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇന്ന് നടന്ന ചർച്ചയിലും അനുകൂല നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ സമരം ശക്‌തമാക്കാൻ തന്നെയാണ് കർഷകരുടെ തീരുമാനം. റിപ്പബ്‌ളിക് ദിനത്തിൽ സമാന്തര പരേഡ് നടത്താനുള്ള നീക്കങ്ങളാണ് കർഷകർ ഇപ്പോൾ നടത്തുന്നത്.
Also Read: വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ കൊന്നു; 3 പേർ അറസ്‌റ്റിൽ