കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്‌ജ് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിന്‍വലിക്കണമെന്ന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ്‌ജ് യാത്രക്കുള്ള ഏക കേന്ദ്രം. വിമാന ദുരന്തശേഷം വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഹജ്‌ജ് യാത്രയിലും കരിപ്പൂരിന് തിരിച്ചടിയായത്.
കേരളത്തില്‍ നിന്നുളള ഹജ്‌ജ് തീർഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നാണ്. ഹജ്‌ജ് ഹൗസും കോടിക്കണക്കിന് രൂപ ചിലവിട്ട് നിര്‍മിച്ച വനിതാ ബ്ളോക്ക് അടക്കമുള്ള സൗകര്യങ്ങളും കരിപ്പൂരിലാണ്. എന്നിട്ടും കരിപ്പൂരിനെ ഹജ്‌ജ് എംബാര്‍ക്കേഷന്‍ പോയന്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതി ആണെന്ന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ആരോപിക്കുന്നു.
2015ല്‍ റണ്‍വേ റീ കാര്‍പറ്റിംഗിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് ഹജ്‌ജ് എംബാര്‍ക്കേഷന്‍ പോയന്റ് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 2016, 2017, 2018 വര്‍ഷങ്ങളിലും കൊച്ചിയായിരുന്നു കേരളത്തിലെ ഏക ഹജ്‌ജ് യാത്രാ കേന്ദ്രം.
പിന്നീട് സംസ്‌ഥാന സര്‍ക്കാരും ജനപ്രതിനിധികളും നിരന്തരം ആവശ്യം ഉന്നയിച്ചതിനെത്തുടര്‍ന്ന് 2019ല്‍ കരിപ്പൂരിന് വീണ്ടും ഹജ്‌ജ് യാത്രാ കേന്ദ്രത്തിനുളള അനുമതി കിട്ടി. എന്നാൽ, കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മുടങ്ങിയ ഹജ്‌ജ് തീർഥാടനം വീണ്ടും തുടങ്ങുന്ന ഘട്ടത്തിൽ കരിപ്പൂര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
Most Read: തൂണുകൾക്ക് ക്ഷാമം; കെഎസ്ഇബിയുടെ പ്രവർത്തികൾ മുടങ്ങുന്നു