കണ്ണൂർ: തൂണുകൾ കിട്ടാത്തതിനാൽ കെഎസ്ഇബിയുടെ ’ദ്യുതി’ പദ്ധതി അടക്കമുള്ള മഴക്കാലപൂർവ അറ്റകുറ്റപ്പണി മുടങ്ങി. എട്ട്, ഒൻപത് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ, സ്‌റ്റീൽ നിർമിതമായ തൂണുകൾ (എ-പോൾ) എന്നിവയാണ് ഇല്ലാത്തത്. ലൈനിൽ ഘടിപ്പിക്കുന്ന പ്രധാന ഭാഗമായ എബി സ്വിച്ചും ഇല്ല. തൂണുകൾ കിട്ടാത്തതിനാൽ ഗ്രാമീണമേഖലയിൽ ഉൾപ്പെടെ ലൈൻ മാറ്റൽ പ്രവൃത്തി പൂർണമായും നിലച്ചു.
പഴയ അലുമിനിയം കമ്പി മാറ്റി പകരം എസിഎസ്ആർ ആക്കുന്ന പദ്ധതിയാണ് ഇതോടെ നിലച്ചത്. കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ മാത്രം 82,000ത്തിലധികം കോൺക്രീറ്റ് തൂണുകൾ ആവശ്യമുണ്ട്. 15,000ഓളം സ്‌റ്റീൽ തൂണുകളും വേണം. കാസർഗോഡ് ഇലക്‌ട്രിക് സർക്കിളിന് കീഴിൽ ഒൻപത് മീറ്റർ നീളമുള്ള തൂണുകൾ 18,000 വേണം. മലയോരമേഖല ഉൾപ്പെടുന്ന കണ്ണൂർ ശ്രീകണ്‌ഠപുരം സർക്കിളിൽ 15,000 എട്ട് മീറ്റർ തൂണുകളും 7000 ഒൻപത് മീറ്റർ തൂണുകളും വേണം.
കാറ്റിലും മറ്റും കോൺക്രീറ്റ് തൂണുകൾ ഒടിഞ്ഞുപൊട്ടുന്നത് കാരണം ബലംകൂട്ടിയാണ് കോൺക്രീറ്റ് തൂണുകൾ വരുന്നത്. 120 കിലോ ഇപ്പോൾ 150ഉം, 150 കിലോ 200ഉം ആക്കിയിരുന്നു. എന്നാൽ തൂണിന്റെ നിലവാരം മെച്ചപ്പെടുത്തിയപ്പോൾ ടെൻഡർ പ്രവൃത്തി മുടങ്ങി. തൂണുകൾക്കുവേണ്ടി കെഎസ്ഇബി ടെൻഡർ വിളിച്ചപ്പോൾ പുതിയ നിലവാരപ്രകാരമല്ല എന്ന് കാണിച്ച് ചില കരാറുകാർ കേസ് കൊടുത്തിരുന്നു. ഇതുമൂലം കേരളത്തിൽ ഒരിടത്തും തൂണുകൾ കിട്ടാത്ത അവസ്‌ഥ വന്നു.
എന്നാൽ തൂണുകൾ കനംകൂട്ടി നിർമിക്കേണ്ടത് കൊണ്ടുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതെന്ന് അധികൃതർ അറിയിച്ചു. പുതിയ റോഡുകൾ വരുന്നിടത്ത് സ്‌റ്റീൽ നിർമിത തൂണുകളാണ് വേണ്ടത്. 14 മീറ്റർവരെ ഉയരമുള്ള സ്‌റ്റീൽ തൂണുകളും ആവശ്യമാണ്. ഇതോടെ മാർച്ചിൽ പൂർത്തിയാക്കേണ്ട പല പദ്ധതികളും സർക്കിൾ ഓഫിസുകൾക്ക് കീഴിൽ മുടങ്ങിയിരിക്കുകയാണ്.
Read Also: ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുമോ? ഇന്ന് നിർണായകം