കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് രക്ഷാപ്രവർത്തനം വിശദീകരിച്ച് നൽകിയ ഇമെയിലിന് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
വിമാനാപകടം നടന്ന സമയത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളാണ് അവിടുത്തെ ജനങ്ങളിൽ നിന്നുണ്ടായത്. രോഗബാധ പോലും വകവക്കാതെയാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. ഇതുപോലെയുള്ള മനുഷ്യത്വപരമായ നടപടികൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നും അവരുടെ ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
കോവിഡ് ബാധ പോലും ഭയപ്പെടാതെ നടത്തിയ രക്ഷാപ്രവർത്തനം വിശദീകരിച്ചുകൊണ്ട് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാണ് മനേക ഗാന്ധിക്ക് സന്ദേശമയച്ചത്.
മുൻപ് പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തു കഴിച്ചു ആന ചരിഞ്ഞ സംഭവത്തിൽ മനേക ഗാന്ധി മലപ്പുറത്തിനെതിരെ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബിജെപിയുടെ ചില കേന്ദ്രനേതാക്കളും അതേറ്റെടുത്തു. പിന്നീട് വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ സംസ്ഥാന വനംവകുപ്പിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് അവർ നൽകിയ വിശദീകരണം. അന്നും മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് നേതൃത്വം അവർക്ക് ഇമെയിൽ സന്ദേശം അയച്ചിരുന്നു.