ബംഗളൂര്: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡ(64)യുടെ മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടെത്തി. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജൻമദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ പുലർച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തു നിന്നും ആത്‍മഹത്യ കുറിപ്പും കണ്ടെടുത്തതായാണ് സൂചന. കഴിഞ്ഞ രാത്രി ഇദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ധർമഗൗഡ അധ്യക്ഷസ്‌ഥാനം വഹിക്കുന്നതിന് എതിരെ നിയമസഭാ സമ്മേളനത്തിനിടെ കോൺഗ്രസ് അംഗങ്ങൾ അടുത്തിടെ പ്രതിഷേധം ഉയർത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ ചുമതലയിൽ നിന്ന് നീക്കുന്നതിന് വേണ്ടി ഭരണകക്ഷിയായ ബിജെപിയുമായി അവിഹിതസഖ്യം ഉണ്ടാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ധർമഗൗഡയെ കൈയേറ്റം ചെയ്യുകയും ചെയ്‌തിരുന്നു. അധ്യക്ഷന് എതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നതിനിടയാണ് ധർമഗൗഡയുടെ മരണം.
ധർമഗൗഡയുടെ മരണവാർത്ത ഞെട്ടലുളവാക്കിയതായി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ പ്രതികരിച്ചു. മികച്ച വ്യക്‌തിത്വത്തിന് ഉടമയായ ധർമഗൗഡയുടെ മരണം സംസ്‌ഥാനത്തിന് വലിയ നഷ്‌ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധർമഗൗഡയുടെ മരണത്തിലൂടെ മികച്ച ഒരു രാഷ്‌ട്രീയ പ്രവർത്തകനെയാണ് നഷ്‌ടമായതെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രതികരിച്ചു.
Read also: കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം