കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിൽ എടുത്ത പ്രതികളെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി സതീഷ് കുമാറിനെയും പിപി കിരണിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവരെയും തിങ്കളാഴ്‌ച രാത്രിയാണ് ഇഡി കസ്‌റ്റഡിയിൽ എടുത്തത്. ഇരുവരെയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. വരുന്ന വെള്ളിയാഴ്‌ച മൂന്ന് മണിവരെ ഇവരെ കോടതി ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു.
കിരൺ കുമാർ പല പേരുകളിലായി 24.57 കോടി രൂപയാണ് തട്ടിയെടുത്തത്. ഇതിൽ നിന്ന് 14 കോടി രൂപ കിരൺ ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. 51 ബിനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ കിരൺ വായ്‌പയായി തട്ടിയെടുത്തത്. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടെയും ബിനാമിയായിരുന്നു സതീഷ് കുമാർ. ഇരുവരും ബിനാമി ഇടപാടുകാരാണെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
ബാങ്കിൽ നിന്ന് 150ലേറെ കോടി രൂപ ബിനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ബിനാമി ലോൺ അനുവദിച്ചത് സിപിഎം സംസ്‌ഥാന സമിതി അംഗം എസി മൊയ്‌തീന്റെ നിർദ്ദേശ പ്രകാരമാണെന്നും ഇഡി വ്യക്‌തമാക്കിയിരുന്നു. അതേസമയം, കരുവന്നൂരിന് തട്ടിപ്പ് സതീഷ് മറ്റിടങ്ങളിലും നടത്തിയതായി ഇഡി കണ്ടെത്തി. സ്‌ഥിര നിക്ഷേപം നടത്തിയവരുടെ വ്യാജരേഖകൾ ചമച്ചു നിക്ഷേപത്തുകയുടെ 90 ശതമാനം വരെയാണ് തട്ടിയെടുത്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് നിന്നെത്തിയ 30 കോടി റോപ്പ് സതീഷ് കരുവന്നൂരിൽ വെളുപ്പിച്ചു തിരിച്ചു കടത്തിയെന്നും അന്വേഷണ സംഘം പറയുന്നു. പുതിയ കണ്ടെത്തലിന്റെ പശ്‌ചാത്തലത്തിൽ സതീഷ് കുമാറിന്റെ ഇടപാടുകളിൽ വിശദപരിശോധനക്ക് ഒരുങ്ങുകയാണ് ഇഡി. ഇതോടെ സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റു സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം നീളും.
അതിനിടെ, കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകി. 11ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുക. ഇത് മൂന്നാം തവണയാണ് ഇഡി മൊയ്‌തീന് ചോദ്യം ചെയ്യലിന് നോട്ടീസയക്കുന്നത്.
Most Read| പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും