തിരുവനന്തപുരം: ‘ദി കശ്‌മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി ആദമായി കേരളത്തിൽ. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ഇദ്ദേഹം എത്തുക. ഏപ്രിൽ 27ന് ആരംഭിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ വിവേക് അഗ്‌നിഹോത്രി പങ്കെടുക്കും.
പാകിസ്‌ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്‌മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്‌മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രമാണ് കശ്‌മീർ ഫയൽസ്. 15 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ഇതുവരെ 338 കോടിയാണ് നേടിയത്.
ചിത്രത്തോടനുബന്ധിച്ച് വലിയ രാഷ്‌ട്രീയ വിവാദങ്ങളാണ് ഉടലെടുത്തത്. സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ മത-വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. സംഘ്‌പരിവാർ നേതാക്കളുടെയടക്കം പിന്തുണയും സിനിമ നേടിയിരുന്നു. കശ്‌മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു.
ചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സംഘ്‌പരിവാർ, ബിജെപി നേതാക്കളും കശ്‌മീർ ഫയൽസ് കാണണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു. റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയർന്നതിനാൽ കേന്ദ്രസർക്കാർ സംവിധായകന് വൈ കാറ്റഗറി സുരക്ഷ ഒരുക്കി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് സുരക്ഷ ഒരുക്കണമെന്ന് നേതാക്കൾ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയും ചെയ്‌തിരുന്നു.
കേന്ദ്ര സർക്കാരിന്റെ പ്രൊപ്പഗാണ്ട ചിത്രമാണിതെന്ന് കോൺഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ സംഘടനകൾ ആരോപിച്ചിരുന്നു. എന്നാൽ, താൻ ആരുടേയും ചൊൽപടിക്ക് നിൽക്കില്ലെന്നും സിനിമയിലൂടെ സത്യം മാത്രമാണ് പുറത്തുകൊണ്ടുവന്നതെന്നും ആയിരുന്നു വിവേകിന്റെ പ്രതികരണം. മിഥുൻ ചക്രവർത്തി, അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ, ചിൻമയി മണ്ഡേദ്‌കർ, പ്രകാശ് ബൽവാഡി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തേജ് നാരായണൻ, അഭിഷേക് അഗർവാൾ, പല്ലവി ജോഷി, വിവേക് അഗ്‌നിഹോത്രി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം.
Most Read: ജഹാംഗീർപുരി അക്രമം; ആസൂത്രിതമല്ലെന്ന് ഡെൽഹി പോലീസ്