ന്യൂഡെൽഹി: ശനിയാഴ്‌ച ഡെൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന അക്രമം ആസൂത്രിതമായിരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. “ഇതുവരെയുള്ള അന്വേഷണത്തിൽ സംഘർഷം ആസൂത്രിതമാണെന്ന് തോന്നുന്നില്ല. ഇപ്പോൾ അതെല്ലാം അപ്രതീക്ഷിതമായിരുന്നുവെന്ന് തോന്നുന്നു, എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്,”- ഡെൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ ഡിപെന്ദർ പഥക് പറഞ്ഞു.
അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര മസ്‌ജിദിന് അരികിലൂടെ കടന്നുപോയതാണ് സംഘർഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ബാങ്ക് വിളിയുടെ അതേ സമയത്താണ് ‘ശോഭയാത്ര’ മസ്‌ജിദിന് മുന്നിലൂടെ കടന്നുപോയത്. രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം ഉണ്ടാവുകയും ഒടുവിൽ ഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടാവുകയും ആയിരുന്നു. ഘോഷയാത്രയിൽ ഉണ്ടായിരുന്നവർ ആയുധങ്ങളുമായി പള്ളി തകർക്കാൻ ശ്രമിച്ചതായി പ്രദേശത്തെ മുസ്‌ലിം വിഭാഗം അവകാശപ്പെടുന്നു.
അതേസമയം, സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികൾക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹി പോലീസിന് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണിത്.
ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്ത സോനു ഷെയ്ഖ്, അക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന അൻസാർ, സലിം, ദിൽഷാദ്, ആഹിർ എന്നിവർക്ക് എതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ഹനുമാൻ ജയന്തി ദിനത്തിൽ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ സംഘർഷമുണ്ടായത് മുതൽ ആഭ്യന്തരമന്ത്രി സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി