കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്‌താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കേസുമായി ബന്ധപ്പെട്ട വിസ്‌താരത്തിന് കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ ഹാജരായെങ്കിലും അന്ന് വിസ്‌താരം നടന്നിരുന്നില്ല.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 300ഓളം സാക്ഷികളെയാണ് വിസ്‌തരിക്കാനുള്ളത്. ഇതിൽ 178 പേരുടെ വിസ്‌താരം മാത്രമാണ് നിലവിൽ പൂർത്തിയായത്. കേസിലെ വിചാരണ പൂർത്തിയാക്കാനായി സിബിഐ കോടതി 6 മാസത്തെ സമയം കൂടി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിലവിൽ കേസിലെ വിചാരണ നീളുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി സിബിഐ കോടതി സുപ്രീം കോടതിക്ക് കത്തയച്ചത്.
ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ സംസ്‌ഥാനത്ത് നിലനിന്നിരുന്നതിനാൽ വിചാരണ ഉടൻ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും കത്തിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ചില നടീനടൻമാരെ സാക്ഷിയായി വിസ്‌തരിക്കാൻ സമയമെടുക്കുമെന്നും സുപ്രീം കോടതിയെ പ്രത്യേക കോടതി അറിയിച്ചു. കഴിഞ്ഞ 2017 ഫെബ്രുവരിയിലാണ് യുവനടി ആക്രമണത്തിന് ഇരയായത്. കൊച്ചിയിൽ വച്ചാണ് ആക്രമണം നടന്നത്.
Read also: 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ