കോഴിക്കോട്: വ്യാപക പ്രതിഷേധത്തിന് ഒടുവിൽ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസിലാക്കുന്നുവെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം, സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ് എന്നിവരാണ് ഇവിടെ സ്‌ഥാനാർഥികളായി പരിഗണനയിലുള്ളത്. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിന് എതിരെ ഒരു വിഭാഗം പ്രവർത്തകർ തെരുവിൽ ഇറങ്ങിയിരുന്നു.
പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് സിപിഎം നേതൃത്വം ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാലാണ് പുനരാലോചനക്ക് തയാറായത്.
വാർത്താ കുറിപ്പിലൂടെയാണ് കുറ്റ്യാടി സീറ്റ് വിട്ടുനൽകിയതായി കേരളാ കോൺഗ്രസ് അറിയിച്ചത്. കുറ്റ്യാടി ഉൾപ്പടെ 13 നിയമസഭാ സീറ്റുകളായിരുന്നു കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയിരുന്നത്. എന്നാൽ കുറ്റ്യാടിയിൽ രൂപപ്പെട്ട സവിശേഷമായ രാഷ്‌ട്രീയ സാഹചര്യത്തിലാണ് കുറ്റ്യാടി സീറ്റ് വിട്ടുനൽകുന്നതെന്ന് ചെയർമാൻ ജോസ് കെ മാണി അറിയിച്ചു.
കേരളാ കോൺഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണനയെന്ന് വാർത്താ കുറിപ്പിൽ ജോസ് കെ മാണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി ജയിക്കേണ്ടതും എൽഡിഎഫിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതും രാഷ്‌ട്രീയമായ അനിവാര്യതയാണെന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലുമാണ് ഇത്തരത്തിലൊരു തീരുമാനമെന്നും വാർത്ത കുറിപ്പിലുണ്ട്.
Read also: ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ രണ്ടിടത്ത്, പാലക്കാട്ട് ഇ ശ്രീധരൻ, നേമത്ത് കുമ്മനം