ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ. അതേസമയം ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. കൂടാതെ തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്‌തമാക്കി.
അതേസമയം ഇത്രയും വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിന്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിന്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്‌തമാക്കി. ജലനിരപ്പ് കൂട്ടുന്നതിനെ മേൽനോട്ടസമിതി അനുകൂലിച്ച സാഹചര്യത്തിൽ വിശദമായ നോട്ടീസ് നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാളെ ഹരജി വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടെന്നും പ്രതികൂല കാലാവസ്‌ഥ അല്ലാത്തതിനാൽ വസ്‌തുതകൾ പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്‌തമാക്കിയത്. കൂടാതെ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ കോടതിയിൽ പറഞ്ഞു.
Read also: കാര്‍ഷിക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പഞ്ചാബ്