തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16ന് ആരോഗ്യ വകുപ്പിലെ ഡോക്‌ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.
കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്‌ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്‌കരണം വന്നപ്പോൾ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്‌മാർഥമായി ഈ മേഖലയിൽ ജോലി ചെയ്‌ത് കൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു.
എൻട്രി കാഡറിലെ അടിസ്‌ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്‌സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനും എല്ലാം എതിരെയാണ് പ്രതിഷേധം.
Also Read: തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാർച്ച്; യുപി പോലീസ് കേസെടുത്തു