തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ. കൊറോണ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പൊതു അവധി പിന്‍വലിക്കാനാണ് പൊതുഭരണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും അതത് വകുപ്പുകളില്‍ ഹാജരാകണമെന്നും, വകുപ്പുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രി അധ്യക്ഷനാകുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.
നിലവില്‍ ആവശ്യസേവന വിഭാഗങ്ങളിലല്ലാതെ മറ്റുവകുപ്പുകളിലൊന്നും മുഴുവന്‍ ഉദ്യോഗസ്ഥരും ഹാജരാകുന്നില്ല. പകുതിപ്പേര്‍ വീതം മാത്രമാണ് എല്ലാ വകുപ്പുകളിലും ഹാജരാകുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശനിയാഴ്‌ച ദിവസങ്ങളില്‍ അവധിയുമാണ്. പൊതുഗതാഗതം പുനരാരംഭിക്കാത്തതിനാല്‍ ജില്ലക്ക് പുറത്തുപോയി ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇളവുകള്‍ ഇനിയും തുടരാനാണ് സാധ്യത. ഇത്തരക്കാര്‍ അതത് ജില്ലാ കളക്‌ടർമാർക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. പൊതുഗതാഗതം പുനഃസ്ഥാപിച്ചാല്‍ ഇവരും വകുപ്പുകളില്‍ ഹാജരാകേണ്ടതുണ്ട്.
Read also: നീറ്റ് പരീക്ഷ; സുപ്രീം കോടതിയെ വിമർശിച്ചു, സൂര്യയുടേത് കോടതിയലക്ഷ്യം
അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഇളവുകള്‍ ഏര്‍പെടുത്തിയ സാഹചര്യത്തില്‍, സംസ്ഥാനത്തെ നിയന്ത്രണങ്ങളൂം വേണ്ടെന്ന നിലപാടിലാണ് പൊതുഭരണവകുപ്പ്. പകുതി ഉദ്യോഗസ്ഥരും ജോലിയില്‍ പ്രവേശിക്കാത്തതിനാല്‍ വിവിധ വകുപ്പുകളിലെ വികസന പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.