ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ച തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യകേസ് എടുക്കാൻ ശുപാർശ. മദ്രാസ് ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം ആണ് സൂര്യക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹിക്ക് കത്തെഴുതിയത്.
നീറ്റ് പരീക്ഷാ ഭയത്തിൽ തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിക്കുന്നതിനിടെ ആണ് സൂര്യ സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോടതി പരീക്ഷ നടത്താൻ അനുവാദം നൽകിയതെന്ന് സൂര്യ വിമർശിച്ചിരുന്നു. കോവിഡ് മൂലം ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് ജഡ്ജിമാർ വീഡിയോ കോൺഫറൻസിലൂടെ നീതി നിർവഹണം നടത്തുമ്പോൾ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതണമെന്നാണ് കോടതി പറയുന്നത് എന്നായിരുന്നു സൂര്യയുടെ വിമർശനം.
My heart goes out to the three families..! Can’t imagine their pain..!! pic.twitter.com/weLEuMwdWL
— Suriya Sivakumar (@Suriya_offl) September 13, 2020
സൂര്യയുടെ പ്രസ്‌താവന കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ജഡ്‌ജ് എസ്എം സുബ്രഹ്മണ്യത്തിന്റെ കത്തിൽ പറയുന്നു. ജഡ്‌ജിമാരുടേയും നീതിന്യായ വ്യവസ്ഥയുടേയും സത്യസന്ധതയും കൂറും ചോദ്യം ചെയ്യപ്പെടുന്നതും മോശമായി ചിത്രീകരിക്കുന്നതുമാണ് സൂര്യയുടെ പ്രസ്‌താവന. ജുഡീഷ്യറിയിൽ പൊതുജനത്തിനുള്ള വിശ്വാസ്യതക്ക് കോട്ടം വരുത്തുന്നതാണെന്നും ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ അദ്ദേഹം ആരോപിച്ചു. “അതിനാൽ, നമ്മുടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പ്രതാപം ഉയർത്തിപ്പിടിക്കുന്നതിനായി സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം”- കത്തിൽ ജഡ്‌ജ് എസ്എം സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.