തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്‌ഥാന സർക്കാർ വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും. സംസ്‌ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ- സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്‌ധർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്ത നിവാരണ വിദഗ്‌ധർ എന്നിവർ യോഗത്തിലുണ്ടാകും.
അതേസമയം സംസ്‌ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും. ഓണക്കാലമായതിനാല്‍ കഴിഞ്ഞയാഴ്‌ച മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. കോവിഡ് പ്രതിരോധ രീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് സംസ്‌ഥാന സർക്കാർ വിദഗ്‌ധരുമായി വൈകിട്ട് ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങൾ ഉണ്ടാകാനിടയില്ല.
നിലവിൽ പരിശോധനകൾക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്‌ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്‌തമാണ്. പ്രാദേശിക ലോക്ക്ഡൗണുകൾക്ക് പകരം, ചികിൽസാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക്ഡൗൺ മതിയെന്ന നിർദ്ദേശവുമുണ്ട്.
വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക. സമഗ്ര മാറ്റം വേണമെന്ന നിർദ്ദേശം ഉയർന്നാലും കേന്ദ്രനയം, നിർദ്ദേശം എന്നിവ കൂടി നോക്കിയാകും തീരുമാനമുണ്ടാവുക.
Also Read: ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്