തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. വിഷയത്തിൽ പഠനം നടത്തി റിപ്പോർട് തയ്യാറാക്കുന്നതിനായി എഡിജിപിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്‌ഥാനത്തെ വിവിധ വകുപ്പുകളിൽ ട്രാൻസ് ജെൻഡേഴ്‌സിനെ നിയമിക്കണമെന്ന നിർദ്ദേശവുമായി വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് സേനയിൽ ട്രാൻസ് ജെൻഡേഴ്‌സിന് അവസരം നൽകാൻ സർക്കാർ ആലോചിക്കുന്നത്. തുടർന്നാണ് ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും പഠന റിപ്പോർട് തയ്യാറാക്കാൻ എഡിജിപിമാരെ ചുമതലപ്പെടുത്തിയതും.
ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയൻ എഡിജിപിയെയുമാണ് റിപ്പോർട് തയ്യാറാക്കാനായി നിയോഗിച്ചത്. റിപ്പോർട് തയ്യാറാക്കിയ ശേഷം പോലീസ് സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. നിയമനത്തിന്റെ പ്രായോഗിക വശങ്ങൾ, പോലീസിന്റെ ഏതെല്ലാം വിഭാഗത്തിൽ വിന്യസിക്കാൻ കഴിയും, പരിശീലനം എങ്ങനെ ക്രമീകരിക്കും എന്നീ കാര്യങ്ങളായിരിക്കും പഠനത്തിൽ ഉൾപ്പെടുത്തുക.
Read also: ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനം