തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെടിയു ചട്ടത്തിന് വിരുദ്ധമാണെന്ന് രാജ്ഭവന് നിയമോപദേശം ലഭിച്ചു. നിയമ വിദഗ്‌ധരുമായി ആലോചിച്ചു സുപ്രീം കോടതിയെ സമീപിക്കാനാണ് ഗവർണറുടെ നീക്കം.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ വിസി നിയമനത്തിന് മൂന്നംഗ പാനൽ രാജ്ഭവന് സമർപ്പിച്ചത്. സിസ തോമസിനെ വിസി ചുമതലയിൽ നിന്ന് മാറ്റിയശേഷം കോടതി നിർദ്ദേശം അനുസരിച്ചു പാനലിലുള്ള ഒരാളെ വിസിയായി നിയമിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശുപാർശ ചെയ്‌തത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടർ ഡോ. വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. ഭായ്, രാജീവ്ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ എന്നിവരുടെ പേരടങ്ങിയ പാനൽ ആണ് സർക്കാർ നൽകിയത്. മൂന്ന് പേരും സിസ തോമസിനൊപ്പം ഈ അക്കാദമിക വർഷം തന്നെ സർവീസിൽ നിന്നും വിരമിക്കുന്നവരാണ്.
ഡോ. സിസ തോമസിനെ യോഗ്യത ഇല്ലാത്തതുകൊണ്ട് തൽസ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫയൽ ചെയ്‌ത ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സിസ തോമസിന്റെ നിയമനം കോടതി ശരിവെയ്‌ക്കുകയും പാനലിൽ നിന്നുള്ളവരെ നിശ്‌ചിത സമയത്തിനുള്ളിൽ നിയമിക്കണമെന്ന് കോടതി നിർദ്ദേശിക്കാത്തതിനാലും സിസ തോമസിനെ ഉടനടി നീക്കം ചെയ്യണോ എന്ന കാര്യത്തിൽ ഗവർണർ നിയമോപദേശം തേടുകയായിരുന്നു. പാനലിൽ ഉള്ളവർ ഉടനടി വിരമിക്കുന്നവരായതിനാൽ അടിക്കടി വിസിമാരെ മാറ്റി നിയമിക്കുന്നതിനോട് ഗവർണർക്ക് യോജിപ്പില്ല.
അതേസമയം, കെടിയു താൽക്കാലിക വിസി നിയമനം സർക്കാരിന്റെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഹൈക്കോടതി വിധി സർക്കാർ നിലപാട് ശരിവെക്കുന്നതാണ്. നാളെ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുമെന്നും സ്‌നേഹാദരങ്ങളോടെയുള്ള സമീപനമാണ് സർക്കാരിന് ഗവർണറോട് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സർവകലാശാല ബിൽ അടക്കം കൂടിക്കാഴ്‌ചയിൽ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.
Most Read: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി