ന്യൂഡെൽഹി: ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘ഫീഡ്ബാക്ക് യൂണിറ്റ്’ വഴി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ചാരവൃത്തി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയത്.
ഡെൽഹി സർക്കാർ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റിന്റെ (എഫ്ബിയു) പ്രവർത്തനം സംബന്ധിച്ച് സിസോദിയയ്‌ക്ക് എതിരെ കേസെടുക്കണം എന്നായിരുന്നു സിബിഐയുടെ ശുപാർശ. രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. തുടർന്നാണ് യൂണിറ്റ് രൂപീകരിക്കുന്നതിന് മേൽനോട്ടം വഹിച്ച ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് എതിരെ കേസെടുക്കണമെന്ന് ലഫ്. ഗവർണറോട് സിബിഐ ശുപാർശ ചെയ്‌തത്.
ഡെൽഹി സർക്കാർ 2015ൽ ആണ് ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) രൂപീകരിക്കുന്നത്. തുടർന്ന് 20 ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു. എന്നാൽ, 2016 ഫെബ്രുവരി മുതൽ സെപ്‌റ്റംബർ വരെ രാഷ്‌ട്രീയ എതിരാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് രഹസ്യമായി പ്രവർത്തിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്.
യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ ഉണ്ടെന്ന സംസ്‌ഥാന വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തിലാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്ബിയുവിനെ രാഷ്‌ട്രീയ ഉപകരണം ആക്കിയെന്ന സിബിഐയുടെ പ്രാഥമിക വിലയിരുത്തൽ ഭരണകക്ഷിയായ എഎപിക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.
Most Read: ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ; വിസ റദ്ദാക്കും