തൃശൂർ: സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച് കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവൻ രാജിവച്ചു. രാജിക്കത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് എ വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചത്. പ്രിൻസിപ്പലിന്റെ അധികാരം വൈസ് പ്രിൻസിപ്പലിന് വീതിച്ച് നൽകിയിരുന്നു. ആദ്യമായാണ് കേരളവർമ്മയിൽ വൈസ് പ്രിൻസിപ്പലിനെ നിയമിക്കുന്നത്. പ്രിൻസിപ്പൽ പദവിയില്‍ നിന്ന് മാറി അധ്യാപക പദവിയിലേക്ക് തന്നെ തിരികെ പോകാനുളള ഒരു തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിക്കുകയാണ് ചെയ്‌തതെന്ന് ജയദേവന്‍ സ്വകാര്യ ഓൺലൈൻ പോർട്ടലിനോട് പ്രതികരിച്ചു.
പ്രിൻസിപ്പലിനേക്കാള്‍ കൂടുതല്‍ അധികാരമാണ് വൈസ് പ്രിൻസിപ്പലിന് നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ നിയോഗിക്കുന്ന ചുമതലകളാണ് വൈസ് പ്രിന്‍സിപ്പല്‍ വഹിക്കേണ്ടത്. അല്ലാതെ സ്വതന്ത്ര ചുമതല കൊടുക്കാന്‍ സാധിക്കില്ല. ഇത് നിയമപരമായി നിലനില്‍ക്കാത്ത ഉത്തരവാണ്. എന്നാല്‍ അത് അനുസരിക്കണമെന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാനേജ്‌മെന്റിന്റെ ഉത്തരവ് ലംഘിക്കാനാവില്ല, എന്നാൽ ഇത് അംഗീകരിക്കാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രിൻസിപ്പലിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് അദ്ദേഹം കത്തിൽ ചോദിച്ചിട്ടുണ്ട്. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തിൽ സ്‌ഥാനം ഒഴിയുന്നുവെന്നും ജയദേവൻ കത്തിൽ പറയുന്നു. എന്നാൽ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിൻസിപ്പൽ സ്‌ഥാനമൊഴിയുന്നത്.
National News: സ്‌നേഹം സെലിബ്രിറ്റികളോട് മാത്രം; എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ച് പട്രീഷ്യ മുഖിം