‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026‘ കിരീടം ചൂടി കേരളത്തിൽ നിന്നുള്ള 19കാരി കസിയ ലിസ് മേജോ. നിയമ വിദ്യാർഥിനിയും മോഡലും ആലപ്പുഴ സ്വദേശിനിയുമായ കസിയ, ജയ്‌പുരിൽ നടന്ന സൗന്ദര്യ മൽസരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 സുന്ദരിമാരെ പിന്നിലാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്.
വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75ആംമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മൽസരത്തിൽ കസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഫാഷൻ- സൗന്ദര്യ രംഗത്ത് കഴിവ് തെളിയിച്ച കസിയ, 2025ൽ നടന്ന മിസ് ടീൻ ഇന്റർനാഷണൽ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ഒട്ടും ആത്‌മവിശ്വാസമില്ലാത്ത വ്യക്‌തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കൈയ്യിൽ ഉണ്ടായിരുന്നില്ലെന്നും കസിയ മുൻപ് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങൾക്കും അരക്ഷിതാവസ്‌ഥ നേരിട്ട സമയത്താണ് ഒരു മാറ്റം വേണമെന്ന് തോന്നിയത്. എന്റെ ആശയവിനിമയ കഴിവുകൾ, വ്യക്‌തിത്വം, രൂപം എന്നിവയിൽ ഞാൻ മനഃപൂർവം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതം മാറിയത്. ഭൂമിയിലെ ഏറ്റവും ആത്‌മവിശ്വാസമുള്ള വ്യക്‌തി ഞാനാണെന്ന് എന്നെ വിശ്വസിപ്പിച്ച് ഞാൻ വേദികളിലേക്ക് കടന്നു- എന്നായിരുന്നു കസിയ അന്ന് പറഞ്ഞത്.
1994ൽ ഇന്ത്യക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം തേടിത്തന്ന സുസ്‌മിത സെൻ ആണ് ജൂറിക്ക് നേതൃത്വം നൽകിയത്. മിസ് യൂണിവേഴ്‌സ് ഇന്ത്യൻ 2001 വിജയി സെലീന ജെയ്റ്റ്‌ലി, 2015ലെ വിജയി ഉർവശി റൗട്ടേല എന്നിവരും സമിതിയിൽ അംഗങ്ങളായി. സംഘാടകരായ ഗ്ളാമാനന്ദ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, ഏകദേശം 8000ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഫൈനലിൽ എത്തിയ 52 മൽസരാർഥികളെ തിരഞ്ഞെടുത്തത്.
മാസങ്ങൾ നീണ്ട പരിശീലന സെഷനുകൾക്കും ഒഡിഷനുകൾക്കും ഒടുവിലാണ് ജയ്‌പുരിലെ സീ സ്‌റ്റുഡിയോസിൽ വെച്ചാണ് ഫൈനൽ നടന്നത്. ദേശീയ കിരീടം ശിരസ്സിൽ അണിഞ്ഞതോടെ കസിയയുടെ അടുത്ത ലക്ഷ്യം 75ആംമത് മിസ് യൂണിവേഴ്‌സ് വേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തുക എന്നതാണ്. അതിനുള്ള കഠിന പരിശീലനത്തിലാണ് കസിയ ഇപ്പോൾ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































