തൃശൂർ: കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക നഷ്‌ടത്തില്‍ നിന്നും സംരംഭകരെ കരകയറ്റുന്നതിനായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ). ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫറുകള്‍ നിലവിലുണ്ടാകുക. പുതിയ ഓഫറുകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ ലഭിക്കും.
പഴയ പദ്ധതി പുനരാവിഷ്‌കരിച്ചാണ് പുതിയ പദ്ധതി കെഎഫ്‌സിയിലൂടെ നടപ്പിലാക്കുന്നത്. പഴയ പദ്ധതി പ്രകാരം ഏഴു ശതമാനം പലിശയില്‍ 50 ലക്ഷം രൂപയാണ് ലഭ്യമാക്കിയിരുന്നത്. ഒരു വര്‍ഷം 500 സംരംഭകര്‍ എന്ന നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് 2500 വ്യവസായ സ്‌ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യം വെക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഓരോ വര്‍ഷവും 300 കോടിയാണ് കെഎഫ്‌സി നീക്കിവെക്കുക.
പുതിയ പദ്ധതിയില്‍ 3 ശതമാനം സബ്‌സിഡി കേരളാ സര്‍ക്കാരും 2 ശതമാനം കെഎഫ്‌സിയും നല്‍കും. സ്‌റ്റാര്‍ട്ട് അപ്പുകള്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. സ്‌റ്റാര്‍ട്ട് അപ്പുകള്‍ക്ക് 1 കോടി രൂപവരെയുള്ള വായ്‌പ 5.6 ശതമാനം നിരക്കില്‍ ഈ പദ്ധതി മുഖേന ലഭ്യമാക്കുന്നതാണ്. പദ്ധതി ചിലവിന്റെ 90 ശതമാനം വരെയാണ് വായ്‌പ നല്‍കുക. പുതിയ പദ്ധതികള്‍ക്ക് ഒരു കോടി രൂപക്ക് മുകളിലും വായ്‌പ ലഭിക്കും.
എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ 1 കോടി രൂപ വരെ ഉള്ള വായ്‌പകള്‍ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‍സിയുടെ സാധാരണ പലിശ നിരക്കില്‍ ഉള്‍പ്പെടുത്തിയും ആയിരിക്കും വായ്‌പ അനുവദിക്കുക. പത്ത് വര്‍ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വര്‍ഷത്തേക്കായിരിക്കും. തിരഞ്ഞെടുത്ത സംരംഭകര്‍ക്കായി കെഎഫ്‍സി പ്രത്യേക പരിശീലനവും തുടര്‍ സേവനങ്ങളും ലഭ്യമാക്കും.
Read Also: നയൻതാര നായികയാകുന്ന പുതിയ ചിത്രം ‘കണക്റ്റ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു