പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ. രോഗികൾ കൂടുതൽ ഉള്ളതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും 100 കിടക്കയുടെ തസ്‌തിക സൃഷ്‌ടിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. ആശുപത്രിയിൽ നിന്ന് നൽകുന്ന സേവനങ്ങൾ അക്കമിട്ട് നിരത്തിയാണ് കെജിഎംഒഎ കുറിപ്പ് അയച്ചത്.
ആശുപത്രിയിൽ നിന്ന് ഏറ്റവും കൂടുതൽ റഫറൻസ് നൽകേണ്ടിവരുന്നത് ഗർഭിണികളുടെയും മറ്റ് രോഗികളുടെയും സ്‌കാനിങ്ങിന് വേണ്ടി ആണെന്നും അതിനാൽ ആശുപത്രിയിൽ സ്‌കാനിങ് സൗകര്യം ഒരുക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഒപ്പം വിവിധ വിഭാഗങ്ങളിലേക്ക് കൂടുതൽ ഡോക്‌ടർമാരെയും നിയമിക്കണം. ഡോക്‌ടർമാരുടെയും മറ്റ് സ്‌റ്റാഫുകളുടെയും കുറവ് പരിഹരിക്കണം. ആശുപത്രിയിൽ കൂടുതൽ നിയമനങ്ങൾ നടത്തണം. വെന്റിലേറ്റർ സൗകര്യം ഉള്ള ആംബുലൻസ് നൽകണം.
അട്ടപ്പാടിയിൽ ഒരു ട്രൈബൽ നോഡൽ ഓഫിസറെ നിയമിക്കണം. ഇതോടൊപ്പം സമഗ്രമായ പഠനം നടത്തി കാതലായ പ്രശ്‌നം പരിഹരിക്കണം. അട്ടപ്പാടിയിൽ സാമൂഹിക സാഹചര്യങ്ങളിലെ ഉയർത്തികൊണ്ടുവരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിയുടെ പിടിയിൽ നിന്നും മാനസികാരോഗ്യ പ്രശ്‍നങ്ങളിൽ നിന്നും അട്ടപ്പാടിക്കാരെ മുക്‌തരാക്കാൻ ഒരു വിമുക്‌തി മൊബൈൽ ഡീ എഡിഷൻ സെന്റർ ആവശ്യമാണ്. ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്‌പെഷ്യൽ വിമുക്‌തി ടീം അടിയന്തിരമായി അട്ടപ്പാടിയിൽ വേണമെന്നും കെജിഎംഒഎ നിർദ്ദേശങ്ങളിൽ പറയുന്നു.
Most Read: പിങ്ക് പോലീസ് കേസ്: ‘സര്‍ക്കാര്‍ റിപ്പോര്‍ട് അപൂര്‍ണം’; വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം