മലപ്പുറം: ഡോ. പികെ വാര്യരുടെ വിയോഗത്തിലൂടെ വൈദ്യശാസ്‌ത്ര ലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ കൈലാസമന്ദിരത്തിലെത്തി ഡോ. പികെ വാര്യര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. കുടുംബാംഗങ്ങളെയും ആര്യവൈദ്യശാലാ ജീവനക്കാരെയും അനുശോചനമറിയിച്ചു.
വ്യക്‌തിയുടെ ആരോഗ്യത്തെപ്പോലെ പ്രധാനമാണ് സമൂഹത്തിന്റെ സൗഖ്യവുമെന്നു പഠിപ്പിച്ച മഹാവൈദ്യനാണ് വിടവാങ്ങിയിരിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്റെയും പരസ്‌പര്യത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. മഹാമാരിയുടെയും ആരോഗ്യ രംഗത്തെ വ്യത്യസ്‌തങ്ങളായ വെല്ലുവിളികളുടെയും കാലത്താണ് ഡോ. പികെ വാര്യര്‍ വിടവാങ്ങിയത്, ഇത് വേദനയുടെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നു.
2010ല്‍ മഅ്ദിന്‍ അക്കാദമിയിലൊരുക്കിയ ആദരിക്കൽ ചടങ്ങിനെത്തിയ അദ്ദേഹം താന്‍ പിന്നിട്ട ജീവിത വഴികള്‍ വിശദമായി വിശദീകരിച്ചിരുന്നു. ആത്‌മീയ സാങ്കേതിക വിദ്യകളുടെ സമന്വയമെന്ന മഅ്ദിന്‍ അക്കാദമിയുടെ അടിസ്‌ഥാന മൂല്യത്തെപ്പോലെ വിവിധ ചികിൽസാ രീതികളുടെ ഉന്നതമായ സമ്മേളനമാണ് ആര്യവൈദ്യശാല ആഗ്രഹിക്കുന്നതെന്ന് പ്രസംഗത്തില്‍ അദ്ദേഹം ഉണര്‍ത്തി. അലോപ്പതിയും ആയുര്‍വേദവുമടക്കം വിവിധ വൈദ്യശാസ്‌ത്ര മാര്‍ഗങ്ങള്‍ കഴിയാവുന്നത്ര ഒരുമിച്ച് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അന്ന് ഓര്‍മിപ്പിച്ചുവെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ അനുസ്‌മരിച്ചു.
Most Read: ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ