കൊച്ചി: ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ് സരിത്ത് കുമാർ. പൂജപ്പുര ജയിൽ സൂപ്രണ്ട് ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത് പരാതി ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും മാദ്ധ്യമങ്ങളോടും സരിത്ത് പ്രതികരിച്ചു.
സ്വർണക്കടത്ത് കേസിൽ ബിജെപി- കോൺഗ്രസ് നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ തനിക്ക് ശാരീരിക- മാനസിക പീഡനങ്ങളുണ്ടെന്ന് സരിത്ത് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജയിലിൽ കാണാനെത്തിയ അമ്മയോടും സഹോദരിയോടുമാണ് സരിത്ത് ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ എൻഐഎ കോടതിയെ സമീപിച്ചത്.
തുടർന്ന്, സരിത്തിന് ഭീഷണി ഉണ്ടാകരുതെന്നും എല്ലാ തരത്തിലുമുള്ള സുരക്ഷയും ഒരുക്കണമെന്നും ജയിൽ ഡിജിപിയോട് കോടതി നിർദ്ദേശിച്ചു. കേസിൽ തുടർനടപടി സ്വീകരിക്കാൻ കോടതി വീണ്ടും വാദം കേൾക്കും.
Also Read: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഫൗസിയ ഹസൻ