ചെന്നൈ: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചുവടുമാറ്റിയ നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അറസ്‌റ്റിൽ. മനുസ്‌മൃതി വിവാദത്തിൽ ലോക്‌സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് ഇടയിലാണ് തമിഴ്‌നാട്, ചെങ്കൽപ്പേട്ട ജില്ലാ പോലീസ് ഖുശ്ബുവിനെ അറസ്‌റ്റ് ചെയ്‌തത്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.
അതേസമയം, തന്നെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ എ.ഐ.എ.ഡി.എം.കെ സർക്കാരിനെ ഖുശ്ബു വിമർശിച്ചു. സമാധാനപരമായ പ്രതിഷേധത്തിനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഖുശ്ബു ട്വിറ്ററിൽ ചോദിച്ചു. മറ്റ് പാർട്ടികളെ പ്രതിഷേധം നടത്താൻ അനുവദിക്കുന്നുണ്ട് എന്നും അവർ ആരോപിച്ചു.
Tamil Nadu: BJP leader Kushboo Sundar detained by police on her way to Chidambaram today.
She was on the way to Chidambaram to protest against VCK leader Thirumavalavan’s alleged remark on Manusmriti. pic.twitter.com/A6FkHqOoWQ
— ANI (@ANI) October 27, 2020
“എപ്പോൾ നിങ്ങളുടെ യാത്ര പാതിവഴിയിൽ വച്ച് ബലപ്രയോഗത്തിലൂടെ തടയുന്നുവോ അപ്പോൾ നിങ്ങൾക്ക് ഉറപ്പിക്കാം, നിങ്ങൾ ശരിയായ പാതയിലാണ് എന്ന്”,- ഖുശ്ബു ട്വീറ്റ് ചെയ്‌തു.
When your journey is cut short by force, you know you are on right track. I question @AIADMKOfficial n #CM of TN @EPSTamilNadu avl, why we are denied of our democratic right for a peaceful protest when other parties are given the permission to do the same? Why this partiality?
— KhushbuSundar ❤️ (@khushsundar) October 27, 2020
മനുസ്‌മൃതിയിൽ സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു. മനുസ്‌മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാവളവനെതിരെ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയിൽ കേസെടുത്തിരുന്നു. സ്‌ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്‌മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവളവന്റെ പ്രസംഗം.