തൃശൂർ: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്‌റ്റിലായ പ്രതി അഖിലാണ് പോലീസിന് മൊഴി നൽകിയത്. സംഘത്തിലെ രണ്ടുപേരുടെ വിവരങ്ങൾ അഖിൽ പോലീസിന് കൈമാറി. ഇവർക്കായി വനംവകുപ്പ് തിരച്ചിൽ നടത്തുകയാണ്. കുറ്റകൃത്യത്തിൽ അഖിലിന് നേരിട്ട് പങ്കുള്ളതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ആറംഗ സംഘത്തിലെ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്‌തമാക്കിയിട്ടുണ്ട്. വാഴക്കോട്ട് റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ജഡം പുറത്തെടുത്തിരുന്നു. മണിയഞ്ചിറ റോയ് എന്ന വ്യക്‌തിയുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ഈ റബ്ബർ എസ്‌റ്റേറ്റ്. വനം-വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.
ആനയുടെ അസ്‌ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസം പഴക്കമാണ് തുടക്കത്തിൽ സംശയിച്ചതെങ്കിലും ആനയുടെ ജഡത്തിൽ 20 ദിവസത്തെ പഴക്കമേ ഉള്ളൂ. ജഡം വേഗം അഴുകിപോകാൻ എന്തെങ്കിലും രാസപദാർഥം കലർത്തിയോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. സ്‌ഥലം ഉടമ റോയ് ഒളിവിലാണ്. ആനയെ വേട്ടയാടി കൊലപ്പെടുത്തിയതാണോ എന്നാണ് സംശയം. എന്നാൽ, പ്രാഥമിക പരിശോധനയിൽ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം.
Most Read: ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്; യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ്