കൊച്ചി: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്‌മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണിന്റെ അപ്പീൽ.
തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും താനും വിസ്‌മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും അപ്പീലില്‍ പറയുന്നു. തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ പോലീസ് ബോധപൂര്‍വം അവഗണിച്ചു. താൻ മാദ്ധ്യമ വിചാരണയ്‌ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും കിരൺ കുമാർ പറയുന്നു.
നിലവിൽ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ല. അതിനാൽ വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ടതില്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്. ജൂണ്‍ 21നാണ് വിസ്‌മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിൽ അറസ്‌റ്റ് ചെയ്‌തതോടെ അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
Read also: പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി