തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയല്ല ചെയ്‌തതെന്ന് കെകെ ശൈലജ. പ്ളസ് വൺ പ്രവേശനത്തിൽ സഭയിൽ ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ചത് സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ചല്ല. ഒന്നിച്ചു നിന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സർക്കാരും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു. നിയമസഭയിൽ പ്ളസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് തൊട്ടുപിന്നാലെയായിരുന്നു ശൈലജയുടെ ശ്രദ്ധതിരിക്കൽ. എസ്എസ്എൽസി പരീക്ഷ വിജയിച്ച എല്ലാ വിദ്യാർഥികൾക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടിരുന്നു.
വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് ഗൗരവമായി കാണണം. വിദ്യാർഥികൾ ആഗ്രഹിക്കുന്നത് വ്യത്യസ്‌ത കോഴ്‌സുകളാണെന്നും ഇതനുസരിച്ച് അവർക്ക് പ്രവേശനം ലഭിക്കുന്നില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പ്രതിപക്ഷത്തിന് നൽകിയ മറുപടി ആവർത്തിച്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ശൈലജയുടെ ആവശ്യം തള്ളിയിരുന്നു. നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷ നിലപാടിനോട് ചേർന്ന തരത്തിൽ ശൈലജ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചതും വിവാദമായിരുന്നു.
National News: ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ