കോഴിക്കോട്: ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉൽഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്‌ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്.
ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെത്തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നതായി കെഎന്‍എ ഖാദര്‍ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെഎഎന്‍എ ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ രൺജി പണിക്കര്‍, ആര്‍ട്ടിസ്‌റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തു.
സാംസ്‌കാരിക പരിപാടിയായി മനസിലാക്കിയാണ് പങ്കെടുത്തതെന്ന് കെഎൻഎ ഖാദർ പറഞ്ഞു. സാംസ്‌കാരിക പരിപാടികൾക്ക് മുൻപും പോയിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്‌ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തി. എല്ലാ മതസ്‌ഥരെയും കുറിച്ച് പറയാറുണ്ട്. ഇത് ഭ്രഷ്‌ടിന്റെ കാര്യമല്ല.
ഇവിടെ പരിസ്‌ഥിതി വിഷയങ്ങളും ചർച്ച ചെയ്‌തു. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. രാഷ്‌ട്രീയമായി മുസ്‌ലിം ലീഗിന്റെ പ്രവർത്തകനാണ്, ഇസ്‌ലാം മത വിശ്വാസിയാണ് എന്നാൽ മറ്റ് മതങ്ങളെ വെറുക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കെഎൻഎ ഖാദർ പറഞ്ഞു.
Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാർ