തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ധര്‍മരാജനോട് ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ ഇരിങ്ങാലക്കുട ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണസംഘം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
സപ്ളൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണ് താനെന്നും പഴം, പച്ചക്കറി മൊത്തകച്ചവടമാണ് തന്റെ തൊഴിലെന്നും ധര്‍മരാജന്‍ ഇരിങ്ങാലക്കുട ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ പറഞ്ഞിരുന്നു. പണം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഈ അവകാശവാദം. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് അന്വേഷണസംഘം ധര്‍മരാജനെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. നിലവില്‍ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിന് അടക്കമുള്ള സാധ്യതകള്‍ പരിഗണിച്ചാണിത്.
പ്രതികള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Read also: പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം; പ്രതിപക്ഷ നേതാവ്