തൃശൂര്‍: കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ 6 പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അതേസമയം കൊടകര കവർച്ചാ കേസിൽ നഷ്‌ടപ്പെട്ട പണവും കണ്ടെടുത്തു. ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണവും കണ്ടെടുത്തത്.
ബാബുവിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ അറസ്‌റ്റിലാവുന്നതിന് മുൻപ് സ്‌ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് പണം കണ്ടെത്തിയത്.
ആകെ 25 ലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്നാണ് പരാതി. എന്നാൽ 23,34,000 രൂപയും മൂന്ന് പവന്റെ സ്വർണവും കേരള ബാങ്കിൽ ആറ് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ച രസീതുമാണ് ബാബുവിന്റെ കോണത്തുകുന്നിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
ഈ സാഹചര്യത്തിൽ കവർച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാന്‍ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്‌തമാക്കി. ഇതിനിടെ വാഹനം പോകുന്ന വഴി കവർച്ചാ സംഘത്തെ യഥാസമയം കൃത്യമായി അറിയിച്ചത് ഡ്രൈവറിന്റെ സഹായി റഷീദാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു. കൊടകരയിൽ കവർന്നുവെന്ന് ആരോപിക്കപ്പെടുന്ന കുഴൽപ്പണം ഏത് പാർട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്‌തമായിട്ടില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
Read Also: കോവിഡ് നിയന്ത്രണം; പഞ്ചായത്ത് സേവനങ്ങൾ പരമാവധി ഓൺലൈനാക്കാൻ നിർദ്ദേശം