തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിലെ വിവിധ സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ നിർദ്ദേശം. അപേക്ഷകൾ ഇ-മെയിൽ അല്ലെങ്കിൽ ഓൺലൈനായി നൽകാനും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകണമെന്നും പഞ്ചായത്ത് ഡയറക്‌ടർ ഡോ.പികെ ജയശ്രീയുടെ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. ആളുകൾ കൂടുതലായി ഓഫീസുകളിലേക്ക് എത്തുന്ന സാഹചര്യം കുറക്കാൻ വേണ്ടിയാണിത്.
ഓഫീസിൽ എത്തുന്നവർ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്രണ്ട് ഓഫീസിലൂടെ മാത്രമായിരിക്കണം സേവനങ്ങൾ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഗ്രാമ പഞ്ചായത്തുകളിൽ രോഗപ്രതിരോധ നടപടികൾക്ക് മുൻതൂക്കം നൽകി അടിയന്തര സ്വഭാവമുള്ള സേവനങ്ങൾ മാത്രം നൽകാൻ നടപടി സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകൾക്ക് രോഗപ്രതിരോധം, ചികിൽസാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽ നിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർമാർ വിന്യസിക്കണം. ജീവനക്കാർ ഓഫീസിൽ ഹസ്‌തദാനം ചെയ്യുന്നതും ആഹാരം, പാത്രം എന്നിവ പങ്കുവെക്കുന്നതും ഒഴിവാക്കണം. ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദർശനത്തിന് പോയാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഒരു മാസത്തേക്ക് ടേൺ ആയി ഡ്യൂട്ടി ക്രമീകരിക്കണമെന്നും പഞ്ചായത്ത് ഡയറക്‌ടർ നിർദ്ദേശിച്ചു.
Also Read: ഭീതി പരത്തി ദക്ഷിണാഫ്രിക്കൻ വകഭേദം; കൂടുതലും പാലക്കാട്