പാലക്കാട്: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ളതും അപകടകാരിയുമായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്‌ഥാനത്ത് രണ്ട് മാസം മുൻപ് പിടിമുറുക്കിയതായി റിപ്പോർട്. ജില്ലകളിൽ നിന്നുള്ള ആർടിപിസിആർ പരിശോധനകളുടെ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സംസ്‌ഥാനത്ത് ദക്ഷിണാഫ്രിക്കൻ വകഭേദം 4.38 ശതമാനമാണ്. നിലവിൽ 10 ജില്ലകളിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഏറ്റവുമധികം പാലക്കാടാണ് (21.43%). കാസർഗോഡ്, വയനാട് ജില്ലകളിലാണ് പാലക്കാട് കഴിഞ്ഞാൽ കൂടുതൽ വ്യാപനമുള്ളത്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതിന് വ്യാപനശേഷി കൂടുതലാണ്.
ഈ വൈറസിന് വീണ്ടും വകഭേദം വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ എന്നിവയെല്ലാം തുടർ പരിശോധനയിലൂടെയും പഠനത്തിലൂടെയും മാത്രമേ കണ്ടെത്താനാകൂ. ആർടിപിസിആർ പരിശോധനാ ഫലങ്ങൾ വിശദമായി വിലയിരുത്തുകയാണ് നിലവിൽ ഡോക്‌ടർമാർ.
ദക്ഷിണാഫ്രിക്കൻ വകഭേദം ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരിൽ നിന്ന് പടർന്നതാകണം എന്നില്ല. വൈറസിന് നിരന്തരം ജനിതകമാറ്റം സംഭവിക്കുമ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിന് സമാനമായ വൈറസ് ഇവിടെ ഉണ്ടായതാവാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ജനിതകമാറ്റം വന്നവയാകാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസുകളെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെപി റീത്ത പറഞ്ഞു.