തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി.
നേരത്തെ വാക്‌സിന്‍ എടുത്തവരുണ്ട്. അവര്‍ക്ക് രണ്ടാം ഡോസ് സമയത്ത് നല്‍കുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നല്‍കാനുള്ള കരുതല്‍ കൈയില്‍ വേണം. ആ രീതിയില്‍ വാക്‌സിന്‍ ക്രമീകരിക്കും; മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കൈവശമുള്ള വാക്‌സിന്‍ മാത്രമേ നല്‍കാന്‍ സാധിക്കൂയെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളം മൂന്ന് മാസം കൊണ്ട് ഒരു കോടി വാക്‌സിന്‍ വാങ്ങും. ഭാരത് ബയോടെക്കില്‍ നിന്നും വാക്‌സിന്‍ വാങ്ങാന്‍ 189 കോടി രൂപയാണ് ചെലവു വരിക. സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ 294 കോടി രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ കേന്ദ്രത്തിന് നല്‍കുന്ന അതേ വിലയ്‌ക്ക് സംസ്‌ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും കോവിഡ് വാക്‌സിന് വ്യത്യസ്‌ത വില ചുമത്തുന്ന നയം കേന്ദ്രം തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
വാക്‌സിന്‍ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ടെന്നും വിധി വന്ന ശേഷമായിരിക്കും ഓര്‍ഡര്‍ നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി