തിരുവനന്തപുരം: സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കാറ്റഗറി നിശ്‌ചയിക്കുന്നത് സർക്കാറാണെന്നും, അതിൽ സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കോവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ സിപിഐഎം പ്രവർത്തകർക്ക് മാത്രമല്ല കോവിഡ് വരുന്നതെന്നും, മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും കോടിയേരി ചോദിച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ കെ മുരളീധരൻ എംപിയും, പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശനവുമായി രംഗത്ത് വന്നിരുന്നു.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കോവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ സിപിഎം തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കൂടാതെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു.
Read also: സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം കണ്ണൂരിൽ ആരംഭിച്ചു