പത്തനംതിട്ട: കൊടുമണ്ണിലെ സംഘർഷത്തിൽ പോലീസിനെതിരെ സിപിഐ മുഖ്യമന്ത്രിക്കും ഡിജിപി അനിൽ കാന്തിനും പരാതി നൽകി. പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നാണ് പരാതി. ശനിയാഴ്‌ച സിപിഎം ജില്ലാ നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സിപിഐയുടെ തീരുമാനം.
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം- സിപിഐ പ്രവർത്തകർ തമ്മിൽ കൊടുമണ്ണിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ അഞ്ച് കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സിഐക്ക് കല്ലേറിൽ പരിക്കേറ്റത്തിലും ഇരുപാർട്ടി പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയതിലും സിപിഐ പ്രവർത്തകർക്കെതിരെ മാത്രമാണ് കേസ്.
സിപിഐ പ്രാദേശിക നേതാക്കളുടെ വീട് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഡിവൈഎസ്‌പി ഓഫിസിലേക്ക് മാർച്ച് നടത്തിയപ്പോൾ ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കളോട് ഉദ്യോഗസ്‌ഥർ മോശമായി പെരുമാറുകയും ചെയ്‌തു. ഇതെല്ലാം വിശദമാക്കിയാണ് സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വം മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരിക്കുന്നത്.
Also Read: പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ