എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ നിസഹകരണം ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനിച്ച് പ്രോസിക്യൂഷൻ. കഴിഞ്ഞ 3 ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ പ്രതികൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്‌തമാക്കുന്നത്. കൂടാതെ പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും ഇന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കും. കൂടാതെ അൽപ സമയത്തിനകം മുദ്ര വച്ച കവറിൽ അന്വേഷണ റിപ്പോർട് കൈമാറുമെന്നും സൂചനയുണ്ട്. ദിലീപടക്കം ആറ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
ചോദ്യം ചെയ്യൽ സംബന്ധിച്ച റിപ്പോർട്ടാണ് അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിന് പിന്നാലെ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവരോട് ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവർ ഫോണുകൾ ഹാജരാക്കാൻ തയ്യാറായിട്ടില്ല. ഇക്കാര്യവും ഇന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
Read also: ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെ ഒരു ജനതയുടെ സാഹസിക യാത്ര; ‘വേറെ വഴിയില്ല’