കണ്ണൂർ: ഏത് നിമിഷവും ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെയാണ് ശ്രീകണ്‌ഠപുരം അലക്‌സ് നഗർ വാസികളുടെ യാത്ര. അക്കരയെത്താൻ ഇവർക്കുള്ള ഏക മാർഗവും ഈ തൂക്കുപാലം തന്നെ. സൗകര്യപ്രദമായ ഒരു പാലമെന്ന അലക്‌സ് നഗർ വാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോടികൾ ചിലവിട്ട് പാലം നിർമാണം തുടങ്ങിയെങ്കിലും പണി പൂർത്തിയാക്കാൻ അധികൃതർക്കായില്ല.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ച് 2018ൽ ആണ് അലക്‌സ് നഗറിനെയും കാഞ്ഞിരേലിയെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് നടപടികൾ തുടങ്ങിയത്. ഒന്നര വർഷം കൊണ്ട് പാലം ഗതാഗത യോഗ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിർമാണം തുടങ്ങി നാല് വർഷം കഴിഞ്ഞ പാലത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥ ശോചനീയമാണ്.
109 മീറ്റർ നീളം വേണ്ട പാലത്തിന്റെ തൂണുകളുടെ പണി മാത്രമാണ് തുടങ്ങിയത്. പത്ത് കോടിയോളം രൂപാ ചിലവിൽ പാലവും അപ്രോച്ച് റോഡും പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾ പഴക്കമുള്ള ഈ തൂക്കുപാലം വഴിയാണ് നാട്ടുകാരുടെ ജീവൻ പണയംവെച്ചുള്ള യാത്ര. മഴക്കാലമായാൽ വിദ്യാർഥികൾക്കടക്കം പാലത്തിലൂടെ കടക്കാൻ ഏറെ ബുദ്ധിമുട്ടാണ്.
അതേസമയം, കരാറുകാരൻ സാമ്പത്തിക പ്രതിസന്ധികൊണ്ട് പിൻമാറിയതാണ് നിർമാണം നീണ്ടുപോകാൻ കാരണമെന്നും, പുതിയ കരാറുകാരനെ കണ്ടെത്തി പണി പൂർത്തിയാക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചത്. എന്നാൽ, അധികൃതർ മുട്ടൻ ന്യായങ്ങൾ പറഞ്ഞ് പിന്തിരിയുകയാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Most Read: മുല്ലപ്പെരിയാർ ഡാം; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും