കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. 79 റൺസെടുത്ത നായകൻ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 43 റൺസെടുത്ത ചേതശ്വർ പൂജാരയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. ആദ്യം രാഹുലിനെയാണ് നഷ്‌ടമായത്. 35 പന്തുകളിൽ നിന്ന് 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയർ വിക്കറ്റ് കീപ്പർ കൈൽ വെറെയ്‌നിന്റെ കൈയ്യിലെത്തിച്ചു. തൊട്ടുപിന്നാലെ മായങ്ക് അഗർവാളും പുറത്തായി.
35 പന്തുകളിൽ നിന്ന് 15 റൺസെടുത്ത മായങ്കിനെ കഗിസോ റബാദ എയ്‌ദൻ മാർക്രത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോഹ്‌ലി ക്ഷമയോടെ കളിച്ചപ്പോൾ പൂജാര ടീം സ്‌കോർ ഉയർത്തി. എന്നാൽ ടീം ടോട്ടൽ 95ൽ നിൽക്കേ പൂജാര പുറത്തായി.
പിന്നീട് വന്ന അജിങ്ക്യ രഹാനെ നിരാശപ്പെടുത്തി. ഋഷഭ് പന്ത് കോഹ്‌ലിയ്‌ക്ക് മികച്ച പിന്തുണ നൽകിയെങ്കിലും അനാവശ്യ ഷോട്ട് കളിച്ചു പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. വാലറ്റ നിരയിൽ അശ്വിനും, ഠാക്കൂറും വേഗം പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ പിന്നോട്ടായി. എങ്കിലും 200 കടക്കാൻ കഴിഞ്ഞത് ആശ്വാസമായി. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കഗിസോ റബാദ നാല് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
Read Also: ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു