കോട്ടയം: കഞ്ചാവ് വില്‍പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെക്കൂടി ഗാന്ധിനഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്‌പഭവന്‍ സജീദ് (34), സഹോദരന്‍ സതീഷ് (26), തോട്ടപ്പുഴശേരി മാരാമണ്‍മുറി കുറുങ്ങര നെല്ലിക്കല്‍ഭാഗത്ത് ഇലവങ്ങാട്ട് അഭിഷേക് പി നായര്‍ (25) എന്നിവരാണ് അറസ്‌റ്റിലായത്.
നേരത്തേ കേസിലെ മുഖ്യപ്രതി ഉള്‍പ്പടെ 4 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസില്‍ 2 പേരെക്കൂടി പിടികൂടാനുണ്ട്. കേസിലെ മുഖ്യ പ്രതിയെ തിരുവല്ല ഇരുവിപ്പേരൂര്‍ ഭാഗത്തുള്ള ഒളി സങ്കേതത്തില്‍ നിന്നുമാണ് ഗാന്ധിനഗര്‍ പോലീസ് സാഹസികമായി പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന മറ്റു പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട , കോട്ടയം ജില്ലകളില്‍ നടത്തിയ അന്വേഷണത്തിലാണ് ബാക്കി പ്രതികളെ പിടികൂടുന്നത്.
കഞ്ചാവ് നല്‍കാമെന്നു പറഞ്ഞ് ഇറുമ്പയം സ്വദേശിയായ ജോബിന്‍ ജോസ് പണം വാങ്ങി കബളിപ്പിച്ചതാണ് തട്ടിക്കൊണ്ടുപോകലിന് സംഘത്തെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 3ന് രാത്രി മെഡിക്കല്‍ കോളേജ് ഭാഗത്തായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്ത് വാടകയ്‌ക്ക് താമസിക്കുന്ന ജോബിന്‍ ജോസിനെ കാറിലെത്തിയ സംഘം മര്‍ദിച്ചശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന പോലീസ് തിരുവല്ല പുല്ലാടുഭാഗത്ത് വെച്ചാണ് ജോബിനെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ ഒരാളെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ കടന്നുകളഞ്ഞിരുന്നു.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ സിജിയാണ് ഒളിവിലായിരുന്ന മൂന്ന് പ്രതികളെ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. എസ്‌ഐ കെകെ പ്രശോഭ്, സിപിഒമാരായ രാകേഷ്, പ്രവീണ്‍, അനീഷ്, പ്രവിണോ എന്നിവര്‍ അറസ്‍റ്റിന് നേതൃത്വം നല്‍കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Most Read: അടച്ചിടലിനെതിരെ വ്യാപാരി വ്യവസായി സമിതിയും; ഇന്ന് അതിജീവന സമരം