കണ്ണൂർ: കനത്ത മഴയെ തുടർന്ന് കോട്ടയംചിറയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ ഇതുവഴിയുള്ള കാൽനട യാത്രക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിലാണ് ചിറയുടെ സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നത്. കെഎൽഡിസി ഉദ്യോഗസ്‌ഥരും കോട്ടയം പഞ്ചായത്ത് അധികൃതരും ചേർന്ന് സ്‌ഥലം പരിശോധിച്ചതിനു ശേഷമാണ് ഇതുവഴി ഉള്ള കാൽനട യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ജില്ലയിൽ മഴ കനത്തതിനാൽ സംരക്ഷണ ഭിത്തിയുടെ അവശേഷിക്കുന്ന ഭാഗവും ഏത് നിമിഷവും തകർന്ന് വീഴാറായ അവസ്‌ഥയിൽ ആണെന്നും സ്‌ഥലം സന്ദർശിച്ച ഉദ്യോഗസ്‌ഥർ പറഞ്ഞു. കോടികൾ ചിലവിട്ട് നിർമിച്ച സംരക്ഷണ ഭിത്തിയാണ് തകർന്നത്. സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്‌ഥാപിച്ച നടപ്പാതയുടെ പല ഭാഗങ്ങളും തകർന്ന് പോയേക്കാവുന്ന അവസ്‌ഥയിലാണ്. ആറ് വർഷം മുൻപ് നവീകരിച്ച ചിറയാണ് തകർന്നത്. നിർമാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തി തകരാനുള്ള കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
നിർമാണത്തിലെ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ ചേർന്ന് അധികൃതർക്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് വഴിയുള്ള വിലക്ക് തുടർന്നാൽ പ്രദേശ വാസികൾ ഏറെ ബുന്ധിമുട്ടിലാകുമെന്നും നാട്ടുകാർ പറഞ്ഞു. കെഎൽഡിസി എൻജിനിയർ ടി ദിനേശൻ, കോട്ടയം പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവൻ, വാർഡ് മെമ്പർ, എൻ ബാലൻ, ജയചന്ദ്രൻ കാര്യാട് എന്നിവരാണ് പരിശോധന നടത്തിയത്.
Read Also: കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോര, ദുരന്ത സാധ്യത; മുന്‍ കരാര്‍ കമ്പനി