ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസ് പ്രതിയായ റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. വിവാഹം കഴിക്കാൻ ജാമ്യവും അനുവദിക്കില്ല.
ഹൈക്കോടതിയുടെ ഉത്തരവ് ഉചിതമാണ്. ഇളവ് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ചയാണ് പെൺകുട്ടി സുപ്രീം കോടതിയിൽ ഹരജി നൽകിയത്. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും പെൺകുട്ടി കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ജസ്‌റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരാണ് ഹരജി പരിഗണിച്ചത്.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനേയും സംരക്ഷിച്ച് കൊള്ളാമെന്ന് ഫാ.റോബിൻ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
കൊട്ടിയൂർ പീഡനക്കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവാണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാൽ മൂന്ന് ശിക്ഷയും ഒരുമിച്ച് ഇരുപത് വർഷത്തെ കഠിനതടവ് അനുഭവിച്ചാൽ മതി. 2016ൽ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
Also Read: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല; മുഖ്യമന്ത്രി