ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഇരയായ പെണ്‍കുട്ടിയും പ്രതിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി നൽകിയതിന് പിന്നാലെയാണിത്. ജസ്‌റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ച് ഹരജി നാളെ പരിഗണിക്കും.
വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ് പ്രതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഹരജിയിൽ പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനാണെന്ന തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ ആദ്യം കോടതി തള്ളിയത്.
2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്‌റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി. പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരി വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
Also Read: വാക്‌സിനെടുത്തവർ ചിക്കൻ കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജവാർത്ത; ശ്രദ്ധിക്കുക