തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടപടി സ്വീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉത്തരവാദികൾക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാജ പ്രചാരണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പില്‍ വ്യാജ ശബ്‌ദസന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്‌ടർ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്‌ദസന്ദേശം.
എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇൻസ്‌പെക്‌ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന കുറിപ്പ് സഹിതമാണ് വ്യാജ ശബ്‌ദസന്ദേശം പ്രചരിപ്പിക്കുന്നത്. വാക്‌സിൻ എടുക്കുന്നുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്‌ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നും ശബ്‌ദസന്ദേശത്തിൽ പറയുന്നു.
ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിങ്ങുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നും ഇയാൾ പറയുന്നു. പ്രചരിക്കുന്ന വ്യാജ ശബ്‌ദസന്ദേശം ഇവിടെ കേൾക്കാം:
ഈ വാർത്ത പൂർണമായും തെറ്റാണ്, ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്‌തിക ഇല്ല. ജനങ്ങൾ ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവയൊന്നും വിശ്വസിക്കരുതെന്നും മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
Also Read: രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം