വയനാട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കച്ചവടം ഉപേക്ഷിച്ച് ജില്ലയിലെ വ്യാപാരികൾ. വ്യാപാരി സംഘടനകളുടെ കണക്ക് പ്രകാരം ജില്ലയിലെ 725 വ്യാപാര സ്‌ഥാപനങ്ങളാണ് ഇതിനോടകം പൂട്ടിയത്. ചെറുകിട സ്‌ഥാപനങ്ങളും ഹോട്ടലുകളുമാണ് പൂട്ടിയവയിൽ കൂടുതൽ. മറ്റ് കടകളെ അപേക്ഷിച്ച് കൂടിയ വാടകയാണ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിൽ ആക്കിയത്.
ആദ്യ ലോക്ക്ഡൗണിന് ശേഷം പൂർവ സ്‌ഥിതിയിൽ ആയിവന്ന സ്‌ഥാപനങ്ങൾ രണ്ടാമത്തെ ലോക്ക്ഡൗണിന് വീണ്ടും അടച്ചിട്ടതോടെ പ്രതിസന്ധി കൂടി. ഗൃഹോപകരണ സ്‌ഥാപനങ്ങൾ, മൊബൈൽ കടകൾ, ഫാൻസി കട തുടങ്ങിയ സ്‌ഥാപനങ്ങൾ ഇപ്പോഴും തുറക്കാനാവാത്ത സ്‌ഥിയിൽ ആണുള്ളത്. ചില ദിവസങ്ങളിൽ തുറക്കാൻ അനുമതി ഉണ്ടെങ്കിലും ആ ദിവസത്തെ വരുമാനം കൊണ്ട് തൊഴിലാളികൾക്ക് കൂലി നൽകാനും കട വാടക കൊടുക്കാൻ പോലും തികയാറില്ലെന്നാണ് ജില്ലയിലെ കച്ചവടക്കാർ പറയുന്നത്. ഇതിനിടയിൽ വൈദ്യുതി ബില്ലും മറ്റും വേറെ. ഇതോടെയാണ് പലരും കച്ചവടം ഉപേക്ഷിച്ചതെന്ന് അവർ പറഞ്ഞു.
പലരും വായ്‌പ എടുത്തും കടം വാങ്ങിയും മറ്റുമാണ് കച്ചവടം തുടങ്ങിയത്. വ്യാപാര സ്‌ഥാപനങ്ങൾ തുറക്കുന്നുണ്ടെങ്കിലും കച്ചവടം നഷ്‌ടത്തിലാണ്. പല അവശ്യ സാധനങ്ങളും ലഭ്യമാവാത്ത അവസ്‌ഥയും ഉണ്ട്. ഫാൻസി കഥകളിലെയും ഗൃഹോപകരണ ശാലകളിലെയും സ്‌റ്റോക്കുകൾ കെട്ടികിടന്ന് നശിച്ചു പോയിട്ടുണ്ട്. ഇനി പുതിയ സ്‌റ്റോക്കുകൾ ഇറക്കണമെങ്കിൽ ലക്ഷകണക്കിന് രൂപ വേണം. പ്രതിസന്ധിക്കിടയിലും ഇത്രയും രൂപ മുടക്കി കച്ചവടം പുനരാരംഭിക്കാൻ കഴിയാത്തതോടെയാണ് പലരും കച്ചവടം ഉപേക്ഷിച്ച മറ്റ് തൊഴിൽ മേഖലകളിലേക്ക് കടന്നത്.
Read Also: കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും