തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യും. സ്വർണം കടത്തുന്നതിന് ഷാഫിയുടെ സഹായം ലഭിച്ചുവെന്ന് അർജുൻ ആയങ്കി വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ഷാഫിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
ഈ മാസം 6ആം തീയതി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഷാഫിക്ക് നോട്ടീസ് നൽകിയെങ്കിലും അന്ന് ഹാജരായിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം ഹാജരായെങ്കിലും ഷാഫിയെ ഉദ്യോഗസ്‌ഥർ പറഞ്ഞയക്കുകയായിരുന്നു. കൂടാതെ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയും ഇന്ന് കസ്‌റ്റംസ് രേഖപ്പെടുത്തും. മൊഴിയിൽ വൈരുദ്ധ്യം നിലനിൽക്കുന്നതിനാലാണ് അമലയെ വീണ്ടും വിളിച്ചു വരുത്തുന്നത്. ഇതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്‌തത ഉണ്ടാക്കുകയാണ് ലക്ഷ്യം.
അതേസമയം തന്നെ സിം കാർഡുകൾ എടുത്തുനൽകിയ പാനൂർ സ്വദേശിയായ സക്കീനയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കൂടാതെ സൂഫിയാൻ അടക്കമുള്ള പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കുന്നതിനായി കസ്‌റ്റംസ് ഇന്ന് മഞ്ചേരി കോടതിയിൽ അപേക്ഷ സമർപ്പിക്കും.
Read also : എരമരം കുറ്റൂർ പഞ്ചായത്തിൽ നിയന്ത്രണം തുടരും, നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി