കണ്ണൂർ: ജില്ലയിലെ എരമരം കുറ്റൂർ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ, ചിക്കൻ സ്‌റ്റാൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി ഉള്ളത്.
ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ ഉണ്ടായിരിക്കും. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങൾ ഇടപാടുകൾക്കായി തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓഫീസിൽ പ്രവർത്തികൾ 50 ശതമാനം ജീവനക്കാരെ വെച്ച് ചെയ്യാം. വഴിയോര കച്ചവടം പൂർണമായി ഒഴിവാക്കാനാണ് തീരുമാനം. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പഞ്ചായത്തിൽ വാക്‌സിനേഷൻ എണ്ണം വർധിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കോവിഡ് ജാഗ്രതാ സമിതി അറിയിച്ചു. ഗർഭിണികൾ, വിദ്യാർഥികൾ എന്നിവർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പഞ്ചായത്ത് പരിധിയിൽ ഒരാഴ്‌ചയിൽ 1000 പേർക്ക് എന്ന രീതിയിൽ കോവിഡ് പരിശോധന നടത്താനും സമിതി തീരുമാനിച്ചു. എല്ലാവിധ കായിക-വിനോദങ്ങളും കൂടിചേരലുകളും പൊതു പരിപാടികളും കർശനമായി നിരോധിച്ചു. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ചെങ്കൽ, കരിങ്കൽ ക്വാറികൾ, ക്രഷർ, മരമില്ല് എന്നിവ പ്രവർത്തിക്കില്ല.
Read Also: സിക; കേന്ദ്രസംഘം ഇന്ന് തലസ്‌ഥാനത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും