കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പ്രാഥമിക റിപ്പോർട് ഗതാഗത വകുപ്പിന് കൈമാറും. അത് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
പ്രാഥമിക റിപ്പോർട് നൽകിയതിന് പിന്നാലെ അന്തിമ റിപ്പോർട് കൂടി സമർപ്പിക്കും. അതേസമയം, റിപ്പോർട്ടിലെ നിഗമനങ്ങൾ എന്തെല്ലാമാണെന്ന് ഉദ്യോഗസ്‌ഥർ പുറത്തുവിട്ടിട്ടില്ല. ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട് വിശകലനം ചെയ്‌ത് നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതി പ്രധാനമായും ചെയ്യുന്നത്. റിപ്പോർട് ലഭിച്ച ശേഷമേ ബസ് സർവീസ് മാറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം ആവുകയുള്ളൂ.
ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ് ഹരികുമാർ, ഐഐടി ഖൊരഗ്‌പൂർ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി നിർജർ ധങ്, കോഴിക്കോട് എൻഐടി സ്‌ട്രക്‌ചറൽ എൻജിനിയറിങ് വിഭാഗം സീനിയർ പ്രഫ. ടിഎം മാധവൻ പിള്ള, പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ് ചീഫ് എൻജിനിയർ എൽ ബീന, തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പ്രഫ. കെആർ ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്‌ധ സമിതിയെയാണ് നിയോഗിച്ചിരുന്നത്.
Most Read: മോഫിയയുടെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി