ബാലുശ്ശേരി: വയലടയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിലുൾപ്പെട്ട പദ്ധതി ഈ മാസം തന്നെ ഉൽഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്.
മുള്ളൻപാറ വ്യൂ പോയിന്റിലെത്തുന്ന സഞ്ചാരികൾക്കായുള്ള മൂന്ന് ഫെസിലിറ്റേഷൻ സെന്ററുകളുടെ പണി അവസാന ഘട്ടത്തിലാണ്. വിശ്രമസ്‌ഥലം, ഇരിപ്പിടങ്ങൾ, ശുചിമുറി, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങളാണ് വരുന്നത്. ബാലുശ്ശേരി ടൂറിസം കോറിഡോർ പദ്ധതിയിലുൾപ്പെടുത്തി വയലടയുടെ വികസനത്തിനായി മൂന്ന് കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചത്.
2018 ജൂലായിൽ അന്നത്തെ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് നിർമാണ പ്രവൃത്തികളുടെ ഉൽഘാടനം നിർവഹിച്ചത്. സുരക്ഷാവേലി, നടപ്പാത, ശലഭ പാർക്ക് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ നടപ്പാക്കും. വയലടയിൽനിന്ന് വ്യൂ പോയന്റിലേക്കുള്ള റോഡ് നവീകരണം പൂർത്തിയാവാനുണ്ട്.
വനം വകുപ്പിനു കീഴിലുള്ള ചെറിയൊരു ഭാഗത്ത് റോഡ് തകർന്ന് കിടക്കുന്നതിനാൽ സഞ്ചാരികൾക്ക് വാഹനങ്ങളിൽ ഫെസിലിറ്റേഷൻ സെന്റർ വരെ എത്താൻ ബുദ്ധിമുട്ടുണ്ട്. ഈ ഭാഗം ടാർ ചെയ്യുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി അടിയന്തര ഇടപെടൽ നടക്കുന്നുണ്ടെന്ന് എംഎൽഎയുടെ ഓഫിസ് അറിയിച്ചു.
Read Also: ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്