കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി തീരുമാനം. കൊച്ചിയിൽ ഇന്ന് ചേർന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം.
അതേസമയം, പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന രീതിയിൽ വിഷയത്തിൽ കൂടുതൽ ചർച്ച ഇനി പാടില്ലെന്നും യോഗത്തിൽ നിർദ്ദേശം നൽകി. കെപിസിസിയുടെ ഭവനസമ്പർക്ക പരിപാടിയായ ‘ഹാഥ് സേ ഹാഥ്’ പരിപാടി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗത്തിൽ തീരുമാനമായി. വിശദമായ ചർച്ച അടുത്ത 15ന് ചേരുന്ന യോഗത്തിൽ നടത്താനും കെപിസിസിയുടെ നിർവാഹക സമിതി തീരുമാനിച്ചു.
അധിക നികുതി അടക്കേണ്ടെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആഹ്വാനം പാർട്ടിയിലും മുന്നണിയിലും വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. സുധാകരൻ ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആഹ്വാനം അറിയില്ലെന്ന് തള്ളിപ്പറഞ്ഞത് ഭിന്നത മൂലമാണെന്ന് വിമർശനം ഉയർന്നിരുന്നു.
നികുതി കൊടുക്കാതിരിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും ആലോചനയില്ലാതെ തീരുമാനം പ്രഖ്യാപിച്ചത് ഉണ്ടാക്കിയ പ്രതിസന്ധിയും പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പിന്നാലെ പല പാർട്ടി നേതാക്കളും പ്രശ്‌നം ഉന്നയിച്ചതോടെയാണ് സുധാകരൻ സമര പ്രഖ്യാപനം പിൻവലിച്ചത്.
Most Read: 13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കോഷിയാരിക്ക് പകരം രമേശ് ബയ്‌സ്